Wednesday, October 28, 2015

തുലാം വര്‍ഷ൦.



ഇടവപാതിയും തുലാ വര്‍ഷവും എല്ലാം പ്രകൃതി നല്‍കുന്ന നന്മകള്‍ മാത്രമാണ്.ഓര്‍മ്മകളെ പിന്നിലേക്ക് കൂട്ടുന്ന സംഗീതമാണ് മഴ, എത്ര കാലഘട്ടം കഴിഞ്ഞാലും മണ്ണില്‍ പെയുതിറങ്ങുന്ന സുന്ദര അനുഭൂതിക്ക് മറ്റൊരു പകരം വയ്ക്കല്‍ ഇല്ല .വീണ്ടും പഴയ ഓര്‍മ്മകള്‍ തുള്ളികളായി എവിടുന്നോ കടന്നു വരും പിന്നെ അതെവിടെയോ അലിഞ്ഞു തീരും.കാലത്തിന്‍റെ പരിഹാസങ്ങളും നൊമ്പരങ്ങളും സ്വപ്നങ്ങളും എല്ലാം അലിഞ്ഞു ചേരുന്ന ഈ മാസ്മരികത ഓരോ മാനവ ചിന്തകളെയും ആര്‍ദ്രമാക്കും.വൈകാരിക അനുഭവങ്ങള്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ മനുഷ്യന്‍ എന്നപോലെ  പ്രകൃതിയെയും കണ്ണുനീരില്‍ എത്തിക്കുന്നത് ആവാം .ജല തുള്ളികളുടെ ഇന്ദ്രജാലം വരുത്തുന്ന നിമിഷങ്ങള്‍ ഭൂമിയില്‍ എത്ര ക്ഷണികം ആണ് അത്രതന്നെ നമ്മുടെ വൈകാരിക നിമിഷങ്ങളും എന്ന് തോന്നി പോകുന്നു .കുട്ടികാലം നല്‍കിയൊരു മഴയില്‍ കുളിച്ചൊരു കുസൃതിയും, കൗമാരത്തില്‍ പ്രണയം പൂവിടാന്‍ നനഞ്ഞൊരു മഴയും, യൗവനത്തില്‍ പലതും നഷ്ടപെടുത്തിയത് ഓര്‍ത്തു കരഞ്ഞു തീര്‍ത്തതും ഈ മഴയോടപ്പം മാത്രമാണ്. കാലങ്ങള്‍ മിന്നി മറയുമ്പോഴും രൂപ ഭേദങ്ങള്‍ കടന്നു വരുമ്പോഴും മഴ കാലത്തേ നനയിപ്പിച്ചു കടന്നു പോകുന്നുണ്ട് .ജിവിതം പകുതി പിന്നിടുമ്പോള്‍ മഴ നനയരുത് എന്നൊരു നിബന്ധനയില്‍ കെട്ടിയ ചങ്ങലയാല്‍ കൈകാലുകള്‍. യന്ത്രികതയുടെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്തിന്‍റെയും കുടകള്‍ നമുക്ക്മേല്‍ ചുമതലകളായി മാറുമ്പോള്‍ നഷ്ടപെടുന്നത് ഉത്സവമായി ആര്‍ത്തിരമ്പുന്ന ജീവിതം എന്നാ മഴകളെയാണ്.

കലവും കോലവും മാറി മറിയുമ്പോഴും മഴ എന്നും വിസ്മയിപ്പിച്ചു കടന്നു പോകുന്നു.നേര്‍ത്ത സ്ഫടിക തുള്ളികള്‍ വീണു അരുവികള്‍ നിറഞ്ഞു ഒഴുകി തുടിക്കുന്നതും മര ചില്ലകളും ഇലകളും ആടി ഉലഞ്ഞു സന്തോഷിക്കുന്നതും ഈ മഴയില്‍ കാണാം .നമ്മള്‍ മറന്നു പോകുന്ന  പലതും മഴ ഒര്മപെടുത്തുന്നു പണ്ട് എത്രയോ വട്ടം മഴയില്‍ നനഞ്ഞു കുളിച്ചിരിക്കുന്നു ,പക്ഷെ അന്നൊന്നും ഇല്ലാത്ത അദൃശ്യ നിബന്ധനകള്‍ പലതും എന്നെ പിന്നിലേക്ക് വലിക്കുന്നു .കാലം ഇത്രയും സഞ്ചരിച്ചു കഴിഞ്ഞാലും പ്രകൃതി പോലെ നമ്മളും കാത്തിരിക്കുന്നു മഴയുടെ ആര്‍ദ്ര സുന്ദര സംഗീതത്തിനായി. കുളവും തോടും നിറഞ്ഞു കവിയുന്ന മഴയുടെ ഇടവപാതിയും തുലാവര്‍ഷവും പെയുത്കൊണ്ടിരികട്ടെ ഓരോ തലമുറയും നന്മയുടെ മഴയില്‍ പാദങ്ങള്‍ കുതിര്‍ന്നു ഉല്ലസികട്ടെ.  

ഈ കവിതയില്‍ കുതിര്‍ന്നൊരു
നൊമ്പരത്തിന്‍ ഓര്‍മ നേര്‍ത്ത താളമായി
തുള്ളികള്‍ മോട്ടിട്ടൊരു പല്ലവിയിലൂര്‍ന്നു വീണു
ആര്‍ദ്രമാം ചില്ലുകള്‍ ചിതറിയൊരു രാഗമായി

ഈറന്‍ അണിഞ്ഞൊരു രാത്രി മഴ
പൂര്‍വ കാലത്തിന്‍ നനവുകള്‍ പെയുത് ഒഴിയുമ്പോള്‍
ഇലകളില്‍ ചില്ലയില്‍ തെന്നിയ മഴയെ
പുണര്‍ന്നു എന്‍ മിഴികള്‍ ഈ ജാലകത്തിന്‍ മറവില്‍

കുളവും കടവും ആര്‍ത്തുല്ലസിച്ചൊരു മഴയില്‍
ഹൃദയവും കരളും തേങ്ങുന്നു പ്രിയ കാലത്തിന്‍ ആത്മാവിനായി
കുഞ്ഞിന്‍ മിഴിയിണ തഴുകുമൊരു അമ്മയായി
ചോരിയുമീ വര്‍ഷ പാത൦ മണ്ണില്‍ അലിഞ്ഞു ഈ മാത്രയില്‍






3 comments: